Nov 15, 2009

ഒറ്റവഴിയിലവസാനിക്കുന്ന വീട്

മഴക്കൂടുകൾക്ക്
താഴെ
കുന്നിൻ ചെരുവിൽ
പേരറിയാത്ത
ഒരു കാട്ടുമരത്തിന്റെ
അടിയിലായിരുന്നു
അവളുറങ്ങിയിരുന്നത്
അവളുടെ അപ്പനുമമ്മയും
തകർന്നകൂരയെപ്പോലെ
തന്നെ തകർന്ന നെഞ്ചുമായ്
എവിടേയ്ക്കോ നടന്നുപോയി
അടുത്ത തിരഞ്ഞെടുപ്പിൽ
ആരെങ്കിലും അവരെ അന്വേഷിച്ചു
വരുമായിരിക്കും
ദയാലുവായ സർക്കാ‍ർ
അവർക്കനുവദിച്ച
മണ്ണെണെയും അരിയും
മാസാവസാനം
റേഷൻ കടക്കരൻ
മറ്റൊരാൾക്ക് മറിച്ചുവിൽക്കുമായിരിക്കും
അതൊക്കെ അങ്ങനെതന്നെ
സംഭവിക്കട്ടെ
ഇടയ്ക്കിടയ്ക്ക്
ഉറക്കം ഞെട്ടിയുണരുമ്പോൾ
കാട്ടുമരത്തിന്റെ വേരുകളിൽ
മുഖമവർത്തിവച്ചവൾ
ആലോചിക്കും
തന്റെ നീലാകാശത്തെപ്പറ്റി
ജമന്തിയേയും കോഴിക്കുഞ്ഞുങ്ങളെയും
കരിവരച്ചുകൊടുത്ത ആട്ടിൻകുട്ടിളേയുപ്പറ്റി
അപ്പനമ്മമാരുടെ നടുവിൽ
നക്ഷത്രം കണ്ടുറങ്ങാത്ത രാത്രികളെപ്പറ്റി
ഒരിക്കലും അവൾ ഓർമ്മിക്കില്ല
തന്റെ നീലാകാശം ചുവപ്പിച്ചവരെയും
അപ്പനമ്മമാരെ കരയിച്ചവരെയുംപ്പറ്റി
അഞ്ചാം ക്ലാസിലെ പാഠപുസ്തകത്തിൽ
അവൾ സൂക്ഷിച്ചിരുന്ന
ഈശോയുടെ മുഖമായിരുന്നവൾക്കും

Nov 13, 2009

total internal reflection

" എന്നെ അറിയുന്നതിനും
ഉപരി, നീ
എന്നിലൂടെ പ്രണയത്തെ
അറിയുക!

നിന്റെ മിഴികളിലെ
നീല പ്രകാശത്താലാണ്,
ഞാന്‍ നീലയായി ജ്വലിച്ചത്.

എന്റെ വര്‍ണ്ണം നീലയല്ല,
പച്ചയുമല്ല , ചോപ്പുമല്ല.

മറ്റൊരു പ്രകാശത്തില്‍ ഞാന്‍
മറ്റൊരു വര്‍ണത്തില്‍ ജ്വലിക്കും .

എനിക്ക് നിറമില്ല, മണമില്ല,
രുചിയുമില്ല.

പക്ഷെ എന്റെ പ്രതിഫലനം,
അത് സമ്പൂര്‍ണമാണ്,
അവിശ്വസനീയമാം വിധം.

ഞാനൊരു കനല്‍ക്കട്ട,
ഭാവിയുടെ കരിക്കഷണം,
എന്നില്‍ അറിയുവാനായ്‌ ഒന്നുമില്ല.

പക്ഷെ, പ്രണയം,
അതില്‍ എല്ലാമുണ്ട്."

Nov 4, 2009

യാത്രാകാലം

വീടുവിട്ടിറങ്ങുമ്പോൾ മഴയായിരുന്നു. നട്ടുവളർത്തിയ മരങ്ങളേയും സ്നേഹിച്ച ചെടികളേയും ഇരുട്ടിലുപേക്ഷിച്ച് ഒറ്റയ്ക്ക്.... യാത്രപറയാതെ പോരുമ്പോൾ നോവാനോ സന്തോഷിക്കാനോ ആരുമില്ല. ഒരു പൂച്ചക്കുട്ടിയെ വളർത്തിയതാണല്ലോ,ഹേയ്.. അല്ല അത് വന്നുകയറി വളരുകയായിരുന്നു. അതുകൊണ്ട് തന്നെ മടുത്ത ഏതോ ഒരു നിമിഷം അതിറങ്ങിപ്പോയിട്ടുണ്ടാകും.അല്ല, പൂച്ച സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള ഏതു കവിതയാകും വായിച്ചിട്ടുണ്ടാകുക. വീണ്ടും തെറ്റുന്നു. പൂച്ചതന്നയൊരു സ്വാതന്ത്ര്യമല്ലേ,ഒരു തുടലിലും കുരുങ്ങി ആർക്കു വേണ്ടിയും കുരയ്ക്കാത്ത സ്വാതന്ത്ര്യം.
മഴക്കൊമ്പ്കുലുക്കി ആടിയാടി അലയുന്ന മരങ്ങളേ നിങ്ങൾ അൻവറിന്റെ കവിതയായ് പൂത്തതെന്നാണ് …... മുറിഞ്ഞ വഴികളെപറ്റി പാടാൻ വയ്യ. എന്റെ ചോരപൊടിഞ്ഞു കിടപ്പുണ്ട് അതിന്റെ വക്കുകളിൽ. അതുമതി.. അതുമാത്രം മതി.
റോഡിലെ ചെളിവെള്ളം രണ്ടായ് പകുത്തുകൊണ്ട് ഒരുചെറുപ്പക്കാരൻ.. സ്പീഡോമീറ്റർ നൂറുകടന്നിട്ടും വേഗത പോരന്ന് തോന്നാ‍ൻ അവന്റെ മനസിലെന്താണുള്ളത്. ഓരോ നിമിഷവും സാവധാനം ജീവിച്ച് തീർക്കാനുള്ളതാണെന്ന് ആരാണവനോട് പറയുന്നത്. ഒരു വളവിനപ്പുറം നിന്ന്
ദൈവം അവന്റെ അമ്മയോട് സംസാരിക്കുന്നു. പറക്കമുറ്റാത്ത അവന്റെ കുഞ്ഞുങ്ങളെ സ്നേഹിക്കുന്നു.
ഭൂമിയെ ഉമ്മവയ്ക്കൻ കൊതിച്ചിറങ്ങിവരുന്ന മിന്നലുകൾ...ഞങ്ങളേയും ഉമ്മവച്ചു
കൊല്ലൂയെന്ന് കെഞ്ചുന്ന മരത്തലപ്പുകൾ..... അതിനു ചുവട്ടിൽ നിൽക്കുന്ന കൂലിപ്പണിക്കാരിക്ക് ഉമ്മ വേണ്ട.. ചോർന്നൊലിക്കുന്ന ഒരു കൂരയവളെ നോക്കിയിരിപ്പുണ്ട്... നോക്കിയിരിപ്പുണ്ട് മിന്നൽപോലെ അവൾ വളർത്താൻ കൊതിച്ച പൈതങ്ങൾ
വീട്ടിനു ചുറ്റും അതിരുകളാണ്. മണ്ണളന്നപ്പോൾ... ഒരുചവിട്ടടി മണ്ണിനുവേണ്ടി ചോരയൊഴുക്കിയവർ. വളരുന്ന അതിരുകൾ പട്ടാളക്കാരെന്റെ കാവലോളം വളരുന്ന അതിരുകൾ...
മൂന്നാമത്ത പെഗ്ഗിനുശേഷം ഒരു കഥ ചോദിച്ച കൂട്ടുകാരൻ.... കൊലപാതകം ആത്മഹത്യയാക്കുന്ന കഥയിലഞ്ഞു കൈകൊട്ടുന്നു. സാരിക്കുരുക്കിൽ സങ്കടങ്ങൾ കൊണ്ടുപോയ അമ്മയെപറ്റിയല്ല...ഇപ്പൊഴും ജീവിച്ചിരിക്കുന്ന അച്ഛനുവേണ്ടി ഈ നാലാമത്തെ പെഗ്ഗ്.
മഴ തോരുന്നു. ഭൂമിയോട് ഉറക്കത്തിൽ നിന്നെണീക്കൂന്ന് പറയാൻ വെളിച്ചം വരുന്നു... അതിനു മുൻപ് ജീവിതമെന്ന് പേരിട്ട കഥയുടെ അവസാന വരി...
വായനക്കാരാ.... നിങ്ങളെഴുതുമോ.......?